Wednesday, 28 October 2009

ഉയത്തെഴുന്നേല്‍പ്പ്‌

“ആരോഗ്യത്തോടെ ജീവിക്കാന്‍
പഠിച്ചിരിക്കേണ്ട പാഠങ്ങള്‍“
ആറാം പേജ്‌ വരെ ഓര്‍മ്മയിലും
ഏഴാം പേജിന്റെ മദ്ധ്യത്തോളം
പാതിയുറക്കത്തിലും
വായിച്ചു കൊണ്ടിരിക്കേ
പെട്ടന്ന്‌ ഉറങ്ങി പോവും

എത്ര ഉറങ്ങിയാലും
ഉണര്‍ച്ചയില്‍
ഇതെത്ര പെട്ടന്നാണെണീറ്റതെന്ന്‌
പൊട്ടിയ കണ്ണോടെ തിരയും
വാതിലിന്റെ സാക്ഷ നീക്കിയത്‌,
വെള്ളം കുടിച്ചത്‌, മൂത്രമൊഴിച്ചത്‌
നാട്‌ കടത്തപ്പെട്ടവനെ പോലെ
മോങ്ങിയിരിക്കും

ഉച്ചയുറക്കത്തിന്റെ മത്ത്‌
മൈലാഞ്ചി കാട്ടിലും
പള്ളിപൊറായിലും പോയി
തിരിച്ചു വന്നിരുന്ന്‌
പത്രമെവിടേന്ന്‌ കൂവി നോക്കും
രാത്രി മുറിക്കാത്ത
ഉമ്മറകോലായിന്റെ പകലിലിരുന്ന്‌
ഇളുഭിച്ചിരിക്കും

ഗാഢനിദ്രയില്‍ നിന്ന്‌
എണീറ്റുവരുമോ
ആകാശ ഘടികാരം നോക്കി
ഇതെന്തേ ഇത്രപെട്ടന്ന്‌
കിടന്നിതപ്പഴല്ലേയെന്നാര്‍ത്ത്‌
വെല്ല്യുപ്പ
വെല്ല്യുപ്പാടുപ്പ
അതിന്റെ ഉപ്പ
അതിന്റെ ഉപ്പാടുപ്പ

ചോദിക്കുമോ
അമ്പലമെവിടെ പോയെന്നും
വിളക്കാര് ഊതിയെന്നും
കൊട്ടയും കാവുമെവിടേന്നും
ഒറ്റക്കോരിയിലെന്തേ
അണ്ടിനെയ്യ്‌ പൂശിയില്ലെന്നും

എണീക്കാന്‍ കിടന്നവര്
അങ്ങനെ കിടക്കുമോ
എണീക്കില്ലെന്നൊറപ്പില്
മറ്റി കിടത്തിയവര്
ഉണര്‍ന്നെണീക്കുമോ.

Friday, 31 July 2009

ഈന്തപ്പഴം

ഇളം വെയിലില്‍
ഉടല് തളരുന്ന
ആപ്പിളിനോടോ

നഖക്ഷതമേറ്റാല്‍
പിഴച്ചുപോവുന്ന
ഉണ്ണിമാങ്ങയോടോ

ഒരു ദീര്‍ഘോശ്വാസത്തില്‍
ഞെട്ടറ്റ്‌ വീഴുന്ന
മുന്തിരിയോടോ

ഉപമിച്ച്‌ കളയല്ലേ
പഴങ്ങളുടെ തറവാട്ടിലെ
കാപ്പിരിയെ

ഇവന്‌ ജീവനിട്ടതും
പഴുപ്പിച്ചതും‌
ഏകാന്തതയിലെ
തീകാറ്റാണ്.

ഒറ്റവാക്കില്‍
പ്രവാസിയുടെ ആത്മകഥ

(മലയാളം ന്യൂസ്‌ - 09-08-09)

Tuesday, 2 June 2009

ഇന്‍‌'വിസിബിള്‍ മോഡ്‌

സുബര്‍ക്കത്തീന്നുമ്മൂമ്മ
ഒളികണ്ണെറിയുന്നുണ്ട്‌
വെത്തിലടക്ക ചുവപ്പിച്ച
ചുണ്ടുകൊണ്ടാരോടോ
എന്നെ കളിപറഞ്ഞ്‌
കാതിലെ ചിറ്റ്‌ കിലുക്കി
പൊട്ടി പൊട്ടി ചിരിക്കുന്നുണ്ട്‌

കെട്ട്യോളടക്കം
മൂന്ന്‌ പെണ്‍കുട്ട്യോളെ
ഒറ്റവരമ്പത്തിരുത്തി
മണ്ണായി പോയ ചെങായി
ഓരോ പോക്കുവരവിലും
മരുഭൂമിയില്‍ മണല്‍കുന്നായി
നിവര്‍ന്ന്‌ നിന്ന്‌ സാലാം പറയുന്നു

കയ്യാലയുടെ വടക്കെ മുറിയില്‍
ഇപ്പോഴും മിടിച്ച്‌ നില്‍ക്കുന്നുണ്ട്‌
ചെളിയില്‍ പൂഴ്‌ന്ന്‌ പോയവന്‍
ഉപേക്ഷിച്ചിട്ട്‌ പോയ ശ്വാസനൌക

തുടച്ചിട്ട കോലായില്‍
കേറി നില്‍ക്കുന്നുണ്ട്‌
ചെളി പുതഞ്ഞ വാറ്‌ പൊട്ടിയ
രണ്ട്‌ കുഞ്ഞു ചെരിപ്പുകള്‍

കുരുത്തം കെട്ടവനേയെന്ന്‌
നീട്ടി വിളീച്ച്‌ വരുന്നുണ്ട്‌
രണ്ടോലക്കുടിയുമായി നബീസാത്ത.

കണ്ണിമ വെട്ടി തുറന്നപ്പൊ
ഉള്ളംകൈ തണുപ്പിച്ചൊരു-
കുസ്ര്‌തി ചെക്കന്‍
പഞ്ഞികെട്ടുകള്‍ക്കുള്ളിലിരുന്ന്‌
പീപ്പി വിളിക്കുന്നു

കൂട്ടുപുരികച്ചുഴിയില്‍ നിന്ന്‌
ചുണ്ടുകളിപ്പഴല്ലേ നാറ്റിയെടുത്തത്‌
ന്റെ കുട്ടി ഒറ്റക്കല്ലന്ന്‌
പതിവിലും ഉറച്ച വാക്ക്‌ കൊണ്ട്‌
പഞ്ചാര നനച്ചത്‌

ഒക്കെ തീര്‍ന്നിട്ടും പിന്നെയും

ചിലപ്പൊ
കാഴ്ച്ചക്കപ്പുറമിരുന്നവര്‍
കവിതയെഴുതുന്നതാവാം!

Tuesday, 17 March 2009

പാഴായ സമരങള്‍

വാപ്പ ഭരണപക്ഷത്തും
ഉമ്മ പ്രതിപക്ഷത്തും
നിലയുറപ്പിക്കുകയും
വിപ്ലവം
മക്കളിലേക്കെന്നെ
മുദ്രാവാക്യത്തെ
ഉറക്കഞെട്ടലോടെ
പെങള്‍ അത്തം പിത്തം
വിളിച്ചുപറയുകയും
ചെയ്തിരുന്ന
ഒരു കാലത്ത്‌,
മൂന്നാം മുന്നണി
എന്നൊരു ആശയത്തിന്റെ
ആദ്യ കൊടി ഉയര്‍ത്തിയത്‌
ഏറ്റവും ഇളയവളാണ്

പറങ്കി മൂച്ചികാടുകളില്‍
ഞങള്‍ ഗുഹകളൊരുക്കും
കായംകുളം കൊച്ചുണ്ണിയുടെ
വീര ചരിതങളും
ജിബ്രാന്റെ മക്കളേയും
മനപ്പാഠമാക്കും

ക്യാമലിന്റെ
ചോപ്പ്‌ ബോക്സും പെട്ടി
കോളറ്‌ പൊട്ടിയ യൂണീഫോം
തലമുറകളായ്‌
കൈമാറി കിട്ടിയ
സ്കൂള്‍ ബാഗ്‌
കറക്കം നിലച്ച മിനിമോട്ടര്‍

‍അവശ്യസാധനങളുടെ
കണക്കവതരിപ്പിക്കും
രൂപരേഖ തയ്യാറാക്കും
വിപ്ലവം വിജയിക്കട്ടെ
പൂഴ്ത്തി വെപ്പുകാര്‍ തുലയട്ടെ

കടല് ചുവക്കുന്നതിന് മുന്‍പ്‌
‌പറങ്കിക്കാടുകള്‍
‍കൊള്ളയടിക്കും
ചങലപ്പാവാടകള്‍ക്കുള്ളില്‍
‍കൊള്ളമുതലൊളിപ്പിക്കും
ശീമക്കൊന്ന പന്തലില്‍
‍സമരവീര്യം കൂട്ടാന്‍
‍ഘോരഘോരം
തൊണ്ട പൊട്ടിക്കും

അടുത്ത പരിപാടി മിമിക്രി
സമരപന്തലൊഴിഞ്ഞാലും
അവളവിടെ നിന്ന്‌
മാപ്പിളപ്പാട്ട്‌ പാടും

നേരം മോന്തിയാവുമ്പൊ
ചവറിലക്കൂട്ടങള്‍
‍തിരമാലകളാവും
കിഴക്ക്‌ നിന്ന്‌
ഇലക്കിലുക്കത്തിന്റെ
ഏറ്റം കൂടികൂടി വരും
മുട്ടിന് മുകളിലെ
പുള്ളിത്തുണി
പറങ്കിക്കാടുകള്‍
കീഴടക്കും
ഇരകള്‍ കാട്‌ വിട്ട്‌
വീട്ടിലേക്കൊളിക്കും

(ചൊല്ലരങ്ങ്‌ - ഏഷ്യാനെറ്റ്‌ 21-03-09)

Friday, 27 February 2009

നഖം


അതിരും
ആഴവും
നോക്കി
ശ്രദ്ധയോടെ
മുറിച്ചുമാറ്റിയതാണ്.
എന്നിട്ടും
നിശ്ശബ്ദമാവുന്ന
നിലാവിലിപ്പോഴും
എന്റെ മുറിവിലേക്ക്‌
നോക്കിയിരിക്കും.

Tuesday, 24 February 2009

*പാര്‍ക്കാന്‍ നിന്നിരുന്നവര്‍

അനുസരണയുടെ
ആദ്യ പര്യായം
അഴിഞ്ഞു കിട്ടിയത്‌
ഇവരില്‍ നിന്നാണ്

അധികാരത്തിന്റെ
പിരമിഡ്‌ മുനകളാല്‍
തുളകള്‍ വീഴുത്തിയത്‌
ഇവരെയാണ്

പണിയെടുത്തെന്റെ
നടുവൊടിഞ്ഞെന്ന്‌
ഉമ്മാടെ നിലവിളികള്‍ക്ക്‌

ബാലവേല
ഹറാമെല്ലാത്ത കാലത്ത്
ഉപ്പ കൊണ്ടുവരും
പാലാക്കാട്‌‌ നിന്ന്‌

തണുത്ത ചുമരിനോട്‌
കവിള് ചേര്‍ത്ത്‌ കിടക്കും
പുറത്ത്‌ മഴ തൂളുന്നുണ്ടെന്ന്‌
അടക്കി പിടിച്ച്‌ പറയും
അസൂറ.

വിറക്‌ പുരക്ക്‌ ചായ്പ്പിലായ്‌
രണ്ടാം വീടു് പണിതിടും
ശാന്ത.
കരിവള, കണ്ണാടി, കണ്മഷി
മേല് തേക്കാനൊരു
ചകിരിപ്പീഞ്ഞ.
ഒതുക്കിവെക്കലിന്റെ
താളത്തിലായിരിക്കും
അവളെപ്പെഴും.

മൈലാഞ്ചി അരക്കണം
പൊട്ടക്ക പറിക്കണം
പൊതിയഴിയുന്ന
കടലാസ്‌ തുണ്ടുകള്‍
‍പരതിപരതി വായിക്കണം
ഇത്രേയുള്ളൂ സുല്‍ത്താന.

വിരുന്നുകാരനായ്‌
എത്തുന്നകാലത്തെ
പരിചാരകരായിരുന്നു
ഇവരെല്ലാവരും

ഒരുനാള്‍
‍ഹോസ്റ്റലടച്ച്‌
വീട്ടില്‍ തിരിച്ചെത്തിയിട്ടും
നാല് മണിയുടെ
സ്കൂള്‍ നിശബ്ദത

ആരോടെന്നില്ലാതെ ഉമ്മ
പറഞ്ഞുകൊണ്ടേയിരിക്കുന്നു
വാല്യക്കാരികളെന്തിനാ?
എനിക്കെടുക്കാവുന്ന
പണികളെയുള്ളുവിടെ.

*വേലക്കാരി

Friday, 30 January 2009

ഒടുക്കം

നിലമ്പൂര്‌ കാട്ടിലെ
ഒറ്റത്തടി തേക്കില്‍
പത്ത്‌പതിമൂന്നാശാരികള്‍
‍വിരിച്ചിട്ടതാണ്
മേല്‍ക്കൂരയെന്ന്‌
വീമ്പ്‌ പറയാറുണ്ട്‌
കുഞ്ഞാ‍മ്മ.

ആറുമക്കളില്‍
ഒടുവിലത്തവനെ
പെറ്റനോവറിയാഞ്ഞത്‌
ദണ്ണങളൊക്കെയും
അവനൊറ്റക്കന്നേ
കുടിച്ച്‌ തുടങ്യോണ്ടാണന്നും

മഗ്‌രിബ്‌ ബാങ്ക്‌ വിളിയുടെ
തണുത്ത നിശബ്ദയില്‍
കോണിവാതിലിന്റെ
വിജാകിരി കീറുന്ന
ഒരു അലര്‍ച്ച

ചിതല് കേറാത്ത
മച്ചിന്റെ കഴുക്കോലില്‍
അവസാനത്തെ ഷോട്ട്‌

ഇരുപത്തിമൂന്ന്‌
കൊല്ലത്തെ
പ്രതീക്ഷ“ യെന്ന
ചലചിത്രത്തിന്
ശുഭം